● തലശേരി: ബസ് കണ്ടക്ടറെ മർദിച്ചതില്‍ പ്രതിഷേധിച്ച് നാലുനാള്‍ ജനങ്ങളെ ദുരിതത്തിലാക്കിയ ബസ് സമരത്തിന് വിരാമം. ജനരോഷം ശക്തമായതോടെ ഇന്നലെ ബസ് തൊഴിലാളികള്‍ സമരം പിൻവലിച്ച് സർവീസ് നടത്തി. പണിമുടക്കിയ ബസുകള്‍ക്കതിരെ ഡിവൈഎഫ്‌ഐ രംഗത്തെത്തിയും പോലീസ് കർശന നടപടികളിലേക്ക് നീങ്ങിയതുമാണ് ഇന്നലെ ബസ് സർവീസ് ആരംഭിക്കാൻ പ്രേരിപ്പിച്ചത്.
ട്രേഡ് യൂണിയനുകളും ബസുടമ സംഘടനകളും സമരത്തെ തള്ളിപറഞ്ഞിരുന്നു. സമരം പിൻവലിച്ചശേഷവും സർവീസ് നടത്താത്ത ബസുകളുടെ നടപടിക്കെതിരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ പ്രതിഷേധിച്ചു. എഎസ്പി പിബി കിരണ്‍ ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ ഇടപെട്ടാണ് പ്രതിഷേധം അവസാനിപ്പിച്ചത്. സർവീസ് നടത്താത്ത ബസുകള്‍ പരിശോധിച്ച് നടപടിയെടുക്കുമെന്ന് എഎസ്പി ഉറപ്പുനല്‍കി. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്‍റ് മുഹമ്മദ് അഫ്സല്‍, ബ്ലോക്ക് സെക്രട്ടറി പി. സനീഷ്, പി.വി. സച്ചിൻ, മുഹമ്മദ് ഫാസില്‍, ഫിദ പ്രദീപ്, കെ. മർഫാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
കണ്ടക്ടറെ മർദിച്ചതില്‍ പ്രതിഷേധിച്ച് ബസ് തൊഴിലാളികള്‍ ആദ്യ രണ്ടുദിവസം പണിമുടക്കിയത് ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുക്കുകയും രണ്ടുപേരെ അറസ്റ്റുചെയ്ത് ജയിലിലിടക്കുകയും ചെയ്തിരുന്നു. ഇതോടെ ട്രേഡ് യൂണിയനുകള്‍ സമരത്തില്‍ നിന്നും പിൻമാറിയെങ്കിലും ഒരു വിഭാഗം തൊഴിലാളികള്‍ നവമാധ്യമത്തിലൂടെ സമരം തുടരണമെന്ന് ആഹ്വാനം ചെയ്തതാണ് സമരം നീണ്ടു പോകാൻ ഇടയാക്കിയത്.
കെഎല്‍-58 പാനൂർ റൈഡർ വാട്സാപ് ഗ്രൂപ്പിലൂടെയായിരുന്നു സമരാഹ്വാനം. ഇതിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അഡ്മിൻ അടക്കമുള്ളവർക്കെതിരെയാണ് കേസ്. കലാപശ്രമം, ഗൂഡാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. ഡിവൈഎഫ്‌ഐ ബ്ലോക്ക് സെക്രട്ടറി പി. സനീഷിന്‍റെ പരാതിയിലാണ് നടപടി. മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത് പോലീസ് സൈബർ സെല്ലില്‍ പരിശോധനക്ക് അയച്ചു.
സമരം തുടരാൻ ആഹ്വാന ചെയ്ത വാട്സാപ് ഗ്രൂപ്പ് അഡ്മിൻമാരില്‍ മൂന്നുപേർ പ്രവാസികളാണ്. രണ്ടുപേർ ബസ് തൊഴിലാളികളും രണ്ടുപേർ ഓട്ടോ തൊഴിലാളികളുമാണ്. ഇതിനിടെ, മദ്യപിച്ച് ബസ്‌സ്റ്റാൻഡില്‍ ബഹളമുണ്ടാക്കിയ സമരാനുകൂലികളായ രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തു.
Social Plugin