● ബെംഗളൂരു: കർണാടകയിലെ ധർമസ്ഥലയിൽ മൃതദേഹം മറവ് ചെയ്തെന്ന സാക്ഷി വെളിപ്പെടുത്തിയ സ്ഥലത്ത് മൂന്നാം ദിനം നടത്തിയ പരിശോധനയിൽ നിർണായക തെളിവായ അസ്ഥികൂടം കണ്ടെത്തി. സ്പോട്ട് നമ്പർ ആറിൽ നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ ലഭിച്ചത്. രണ്ടടി താഴ്ചയിൽ കുഴിച്ചപ്പോൾ അസ്ഥികൾ കണ്ടെത്തിയെങ്കിലും, ഇത് മനുഷ്യന്റേതാണോ എന്ന് സ്ഥിരീകരിക്കാൻ വിശദ പരിശോധന ആവശ്യമാണെന്ന് അന്വേഷണ സംഘം അറിയിച്ചു. സ്ഥലത്ത് കൂടുതൽ പരിശോധനകൾ നടക്കുകയാണ്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ അഞ്ച് സ്ഥലങ്ങളിൽ നടത്തിയ പരിശോധനകളിൽ മൃതദേഹാവശിഷ്‌ടങ്ങൾ ഒന്നും കണ്ടെത്തിയിരുന്നില്ല. ഇന്നലെ, എസ്ഐടി തലവൻ പ്രണബ് മൊഹന്തി ബെംഗളൂരുവിൽ നിന്ന് ധർമസ്ഥലയിലെത്തി, കാടിനുള്ളിൽ കുഴിച്ച പോയിന്റുകളിൽ നേരിട്ട് പരിശോധന നടത്തി. സാക്ഷി സൂചിപ്പിച്ച എട്ട് സ്ഥലങ്ങളാണ് അന്വേഷണ സംഘം അതിരുകെട്ടി സുരക്ഷിതമാക്കിയിരിക്കുന്നത്. ഇതിൽ മൂന്നെണ്ണം കാടിനുള്ളിലും, നാലെണ്ണം നേത്രാവതി നദിക്ക് സമീപമുള്ള ദേശീയപാതയിലും, ഒരെണ്ണം നേത്രാവതി സ്നാനഘട്ടത്തിൽ നിന്ന് ആജുകുരിയിലേക്കുള്ള ചെറുറോഡിലുമാണ്.
കന്യാടിയിലെ സ്വകാര്യ ഭൂമിയിൽ രണ്ട് സ്ഥലങ്ങൾ സാക്ഷി ചൂണ്ടിക്കാട്ടിയെങ്കിലും, അവിടെ പരിശോധന നടത്താൻ എസ്ഐടിക്ക് പ്രത്യേക അനുമതി ആവശ്യമാണ്. ഓരോ സ്ഥലത്തും, സാക്ഷി ആവശ്യപ്പെട്ടതിനേക്കാൾ വിശാലമായ ചുറ്റളവിൽ അന്വേഷണ സംഘം കുഴിച്ച് പരിശോധന നടത്തുകയാണ്.
Social Plugin