● പാപ്പിനിശ്ശേരി : റെയിൽവേ മേൽപാലത്തിലെ കുഴിയിലെ മൈക്രോ കോൺക്രീറ്റ് ഇളകി. ഒരാഴ്ച മുൻപ് 3 ദിവസം പാലം അടച്ചിട്ട് അറ്റകുറ്റപ്പണി നടത്തിയിടത്താണ് വീണ്ടും കുഴി രൂപപ്പെട്ടത്. അടച്ച കുഴിയിൽ നിന്നു കോൺക്രീറ്റ് അപ്പാടെ ഇളകി പുറത്തേക്ക് തെറിച്ചുപോയി. ഇതോടെ കുഴികൾക്ക് പുറമേ പാലത്തിനരികിലുള്ള വലിയ കോൺക്രീറ്റ് പാളിയും അപകടസാധ്യത ഒരുക്കുന്നു. കഴിഞ്ഞ 22ന് പാലത്തിലൂടെയുള്ള ഗതാഗതം പൂർണമായും നിരോധിച്ചാണു പണിനടന്നത്.
കെഎസ്ടിപിയുടെ നേതൃത്വത്തിൽ റോഡ് തകർന്നു കുഴികൾ രൂപപ്പെട്ട ഇടങ്ങളിൽ മൈക്രോ കോൺക്രീറ്റ് ചെയ്‌താണ് ഉറപ്പിച്ചത്. അറ്റകുറ്റപ്പണി നടന്ന 3 ദിവസവും ഏറെ ദുരിതം സഹിച്ചാണ് ബദൽ റോഡുകളിലൂടെ യാത്രക്കാർ കടന്നുപോയത്. മഴ ശക്തിപ്പെട്ടതോടെ പാപ്പിനിശ്ശേരി റെയിൽവേ മേൽപാലത്തിൽ നിറയെ കുഴികൾ രൂപപ്പെടുന്നത് പതിവാണ്. എത്ര തവണ കുഴികളടച്ചെന്നു അധികൃതർക്ക് പോലും അറിയില്ല. 4 വർഷം മുൻപ് ഒരുമാസം പൂർണമായും മേൽപാലം അടച്ചിട്ടു കൊണ്ടു അറ്റകുറ്റപ്പണി നടത്തിയിട്ടും ഫലമില്ലായി. ദേശീയപാത നിർമാണം നടക്കുന്നതിനാൽ പാപ്പിനിശ്ശേരി-പിലാത്തറ റോഡ് വഴിയാണ് ദീർഘദൂര ചരക്കുവാഹനം ഉൾപ്പെടെയുള്ള നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്നത്. മേൽപാലത്തിലെ റോഡ് തകർച്ച ഇല്ലാതാക്കാൻ ശാശ്വതമായ പരിഹാരം കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല.
Social Plugin