● കണ്ണൂർ : ഇനി മനംമടുക്കുന്ന കാത്തിരിപ്പുകളില്ല. തലശ്ശേരിയെയും ധർമ്മടത്തെയും ബന്ധിപ്പിക്കുന്ന കൊടുവള്ളിയിലെ കുരുക്കഴിച്ചുകൊണ്ട് റെയിൽവേ മേൽപ്പാലം പണി പൂർത്തിയായിരിക്കുന്നു. തലശ്ശേരിക്കാർ കാത്തിരുന്ന വികസനത്തിന്റെ മറ്റൊരു സ്വപ്നം കൂടെയിതാ ഇവിടെ യാഥാർത്ഥ്യമാകുന്നു. ലെവൽ ക്രോസുകൾ ഇല്ലാത്ത കേരളം എന്ന ലക്ഷ്യത്തിലേക്ക് നാട് ഒരു പടികൂടി അടുക്കുന്നു. കൊടുവള്ളി റെയിൽവേ മേൽപ്പാലം ആഗസ്റ്റ് 12 രാവിലെ 11:30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ മുഖ്യാതിഥിയാകും. നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ അധ്യക്ഷനാകും.
കണ്ണൂരിൽ നിന്നും തലശ്ശേരി ഭാഗത്തേക്ക് വർഷങ്ങളായുള്ള ഗതാഗതക്കുരുക്കിന് ഇതോടെ ശാശ്വത പരിഹാരമാവുകയാണ്. കിഫ്ബി സഹായത്തോടെ നിർമ്മിക്കുന്ന സംസ്ഥാനത്തെ പത്ത് റെയിൽവേ മേൽപ്പാലങ്ങളിൽ ഒന്നാണ് കൊടുവള്ളിയിലേത്. മേൽപ്പാലത്തിന്റെ നിർമ്മാണം ആർ ബി ഡി സി കെ മുഖേനയാണ് സർക്കാർ നടപ്പിലാക്കുന്നത്. 314 മീറ്റർ നീളത്തിൽ രണ്ട് വരി പാതയും നടപ്പാതയും ഉൾപ്പെടെ 10.05 മീറ്റർ വീതിയിലാണ് മേൽപ്പാലത്തിന്റെ നിർമ്മാണം. 7.5 മീറ്റർ ആണ് കാര്യേജ് വേ. മേൽപ്പാലത്തിന് പുറമെ ഇതിന്റെ സമീപത്തുള്ള ഭൂവുടമകൾക്ക് പ്രവേശനം നൽകുന്നതിനായി ദേശീയപാതയുടെ വശത്ത് നാല് മീറ്റർ വീതിയിൽ ഡ്രയിനേജോടുകൂടിയ 210 മീറ്റർ സർവീസ് റോഡും നിർമിച്ചിട്ടുണ്ട്. 27 ഭൂവുടമകളിൽ നിന്നായി 123.6 സെന്റ് സ്ഥലമാണ് മേൽപ്പാലം നിർമ്മാണത്തിനായി ഏറ്റെടുത്തത്. പദ്ധതിയുടെ മൊത്തം ചെലവ് 36.37 കോടി രൂപയാണ്. ഇതിൽ ഭൂമി ഏറ്റെടുക്കുന്നതിന് 16.25 കോടിയും നിർമ്മാണത്തിന് 10.06 കോടിയും ഉൾപ്പടെ സംസ്ഥാനം 26.31 കോടിയും റെയിൽവേ 10.06 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. സ്ട്രക്ചർ ഡിസൈൻ ഐ.ഐ.ടി പരിശോധനകൾ നടത്തിയ ശേഷമാണ് നിർമ്മാണം ആരംഭിച്ചത്.
ആധുനിക നവകേരളം സൃഷ്ടിക്കുന്നതിന് നാടിന്റെ സമഗ്ര വികസനം ഉറപ്പാക്കുകയും ഗതാഗത സൗകര്യങ്ങളുടെ നവീകരണം ത്വരിതപ്പെടുത്തുകയും തടസ്സരഹിതമായ ഗതാഗത ശൃംഖല ഒരുക്കുകയും ചെയ്യുന്നത് ഏറെ അനിവാര്യമാണ്. ലെവൽ ക്രോസ് വിമുക്ത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമാണ്. കൊടുവള്ളി മേൽപ്പാലം യാഥാർത്ഥ്യമാകുന്നതോടെ പ്രദേശത്തിന്റെ ഗതാഗത സംവിധാനം കൂടുതൽ മികവുറ്റതാവുമെന്ന് ഉറപ്പാണ്. തലശ്ശേരിയുടെ വാണിജ്യ വ്യവസായ സാമ്പത്തിക മുന്നേറ്റത്തിന് വലിയൊരു മുതൽക്കൂട്ടായി മാറും കൊടുവള്ളി മേൽപ്പാലം.
Social Plugin