● ധർമശാല : ദേശീയപാതയിൽ ധർമശാല കെൽട്രോൺ നഗറിൽ അശാസ്ത്രീയമായി നിർമിച്ച രണ്ട് അടിപ്പാതകളും പൊളിച്ചുനീക്കിയതോടെ പുതിയ അടിപ്പാതയുടെ നിർമാണം തുടങ്ങി. 10 മീറ്റർ വീതിയിലും നാലുമീറ്റർ ഉയരത്തിലുള്ള പുതിയ അടിപ്പാതയുടെ നിർമാണമാണ് ഇപ്പോൾ തുടങ്ങിയത്.
നിലവിലുണ്ടായിരുന്ന അടിപ്പാതയുടെ അരികിലൂടെ ചെറുകുന്ന് ഭാഗത്തേക്കുള്ള ബസ് ഗതാഗതം കഴിഞ്ഞ ഒന്നരവർഷമായി വഴിതിരിച്ചുവിട്ടിരുന്നു. എന്നാൽ നിലവിലുണ്ടായിരുന്ന അടിപ്പാത പൊളിക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ രണ്ടുമാസമായി ധർമശാല കെൽട്രോൺ നഗറിൽനിന്ന് ചെറുകുന്ന് ഭാഗത്തേക്ക് കടക്കേണ്ട 23-ലധികം ബസുകൾ ഹാജി മൊട്ടവരെ ഓടി യുടേൺ എടുത്താണ് ചെറുകുന്ന് റോഡിലേക്ക് തിരിയുന്നത്. ഇത് ബസുകൾക്ക് സമയനഷ്ടവും സാമ്പത്തികനഷ്ടവും ഉണ്ടാക്കുന്നതായും ആക്ഷേപമുയരുന്നുണ്ട്.
അടിപ്പാത നിർമാണം തുടങ്ങിയതോടെ നിർമാണ സ്ഥലത്തിന് സമീപത്തുകൂടി പഴയപോലെ ബസുകൾക്കും മറ്റു വാഹനങ്ങൾക്കും മറികടക്കാൻ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാണ്. വട്ടം ചുറ്റുമ്പോൾ ചുരുങ്ങിയത് ആറ് കിലോമീറ്ററിൽ അധികമാണ് ഓടേണ്ടിവരുന്നത് എന്നാണ് ബസ് ജീവനക്കാർ പറയുന്നത്. ബസുകൾക്കടക്കം കടന്നുപോകേണ്ട സ്ഥലത്ത് തികച്ചും അശാസ്ത്രീയമായി പ്രായോഗികത കണക്കിലെടുക്കാതെയാണ് രണ്ടുതവണയും അടിപ്പാതകൾ നിർമിച്ചത്.
ജനകീയാവശ്യങ്ങൾ തള്ളിക്കളഞ്ഞാണ് ദേശീയപാത അധികൃതർ അത്തരം നിർമാണങ്ങൾ നടത്തിയതെന്നും ആക്ഷേപമുണ്ട്. സ്ഥലം എംഎൽഎ എം.വി.ഗോവിന്ദൻ്റെ നിരന്തര ഇടപെടൽ മൂലമാണ് ഇപ്പോൾ ബസുകളടക്കം കടക്കാനുള്ള പുതിയ അടിപ്പാതയ്ക്ക് വഴിതുറന്നത്.
Social Plugin