● കെന്നിങ്ടണ്‍: മിന്നലായി സിറാജ് അവതരിച്ചു. അടിമുടി നാടകീയതകള്‍ നിറഞ്ഞ ഓവല്‍ ടെസ്റ്റില്‍ കൈവിട്ടെന്ന് കരുതിയ കളി ഇന്ത്യ പൊരുതിക്കയറി വിജയം പിടിച്ചെടുത്തു. ഇന്ത്യൻ മനക്കരുത്തിന് മുന്നില്‍ ഇംഗ്ലണ്ട് കീഴടങ്ങി. തോല്‍വിയെക്കാള്‍ പരമ്ബര നഷ്ടം കൂടി തുറിച്ചുനോക്കിയ കളിയിലാണ് ഇന്ത്യൻ പേസർമാർ ഇംഗ്ലീഷ് നിരയെ 367 റണ്‍സിന് എറിഞ്ഞിട്ട് ആറ് റണ്‍സിന്റെ അവിസ്മരണീയ വിജയം സമ്മാനിച്ചത്.
ഇത്രയും സസ്പെൻസും ഭാഗ്യനിർഭാഗ്യങ്ങളും മാറിമറിഞ്ഞ ഒരു ടെസ്റ്റ് മത്സരം ഇന്ത്യയെ സംബന്ധിച്ച് അടുത്തകാലത്തെങ്ങും ഉണ്ടായിട്ടില്ല. ലോർഡ്സില്‍ ഇതുപോലെ ടെൻഷന്റെ പരകോടി കണ്ട കളിയില്‍ സിറാജ് പ്രതിരോധിച്ച പന്ത് ഉരുണ്ട് സ്റ്റംപില്‍ തട്ടി ബെയില്‍ ഇളകിയപ്പോള്‍ ഹൃദയഭേദകമായിരുന്നു. അതിന് സിറാജ് തന്നെ വിജയം കൊണ്ടുവരുന്ന കാവ്യനീതിക്കും ഓവല്‍ സാക്ഷ്യം വഹിച്ചു.
പരിക്കേറ്റ ക്രിസ് വോക്സ് വരെ ബാറ്റിങ്ങിനിറങ്ങാൻ നിർബന്ധിക്കപ്പെട്ട കളിയില്‍ അഞ്ചാം ദിനം ഇംഗ്ലണ്ടിന്റെ അവസാന നാലു നാല് വിക്കറ്റുകളില്‍ മൂന്നും സിറാജ് നേടിയപ്പോള്‍ ഒന്ന് പ്രസിദ്ധ് കൃഷ്ണ സ്വന്തമാക്കി. പരമ്ബരയിലെ നിർണായകമായ അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറു റണ്‍സിന് കീഴടക്കിയ ഇന്ത്യ പരമ്ബര സമനിലയിലാക്കി (2-2). അഞ്ചു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയും ഇന്ത്യക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു.
സ്കോർ: ഇന്ത്യ - 224/10, 396/10, ഇംഗ്ലണ്ട് - 247/10, 367/10.
ഇന്ത്യ ഉയർത്തിയ 374 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് നാലു വിക്കറ്റ് ശേഷിക്കേ അവസാന ദിനം ജയിക്കാൻ 35 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ആറിന് 339 റണ്‍സെന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിനായി പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ ആദ്യ രണ്ടു പന്തുകളും ബൗണ്ടറി കടത്തിയാണ് ജാമി ഓവർട്ടണ്‍ തുടങ്ങിയത്. എന്നാല്‍ തൊട്ടടുത്ത ഓവറില്‍ ജാമി സ്മിത്തിനെ (2) വീഴ്ത്തി മുഹമ്മദ് സിറാജ് മത്സരം ആവേശകരമാക്കി. പിന്നാലെ 80-ാം ഓവറില്‍ ഓവർട്ടണിനെ (9) വിക്കറ്റിനു മുന്നില്‍ കുടുക്കി സിറാജ് വീണ്ടും ഇന്ത്യൻ സാധ്യതകള്‍ വർധിപ്പിച്ചു. 11 പന്തുകള്‍ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ കുറ്റി 12-ാം പന്തില്‍ തെറിപ്പിച്ച് പ്രസിദ്ധ് മത്സരത്തെ ആവേശക്കൊടുമുടിയിലേറ്റി. പിന്നാലെ തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ക്രീസിലേക്ക്. വോക്സിനെ ഒരറ്റത്ത് നിർത്തി ഗസ് ആറ്റ്കിൻസണ്‍ ഇംഗ്ലണ്ടിനെ മുന്നോട്ടുനയിച്ചപ്പോള്‍ ഇന്ത്യ വീണ്ടും പ്രതിരോധത്തില്‍. എന്നാല്‍ 86-ാം ഓവറില്‍ ആറ്റ്കിൻസന്റെ (17) കുറ്റിതെറിപ്പിച്ച് സിറാജ് ഇന്ത്യയ്ക്ക് ആവേശജയം സമ്മാനിച്ചു.
നേരത്തേ ഹാരി ബ്രൂക്കിന്റെയും ജോ റൂട്ടിന്റെയും സെഞ്ചുറികളും ഇരുവരുടെയും കൂട്ടുകെട്ടും നാലാം ദിനം ഇംഗ്ലണ്ടിന് മത്സരത്തില്‍ മേല്‍ക്കൈ സമ്മാനിച്ചിരുന്നു. എന്നാല്‍ ഇരുവരെയും പുറത്താക്കി ഇന്ത്യ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
ഇന്ത്യ ഉയർത്തിയ 374 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർ സാക് ക്രോളിയെ (14) ആണ് ആദ്യം നഷ്ടമാകുന്നത്. മൂന്നാം ദിനത്തിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജ് താരത്തെ പുറത്താക്കുകയായിരുന്നു. അതിനോടകം ബെൻ ഡക്കറ്റിനൊപ്പം ഓപ്പണിങ് വിക്കറ്റില്‍ ക്രോളി 50 റണ്‍സ് ചേർത്തിരുന്നു. തുടർന്ന് ഒരു വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് അർധ സെഞ്ചുറി തികച്ച ഓപ്പണർ ബെൻ ഡക്കറ്റിന്റെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായി. 83 പന്തില്‍ നിന്ന് ആറു ബൗണ്ടറിയടക്കം 54 റണ്‍സെടുത്ത ഡക്കറ്റിനെ പ്രസിദ്ധ് കൃഷ്ണ സ്ലിപ്പില്‍ കെ.എല്‍ രാഹുലിന്റെ കൈയിലെത്തിക്കുകയായിരുന്നു.
തുടർന്ന് ക്യാപ്റ്റൻ ഒലി പോപ്പും ജോ റൂട്ടും ചേർന്ന് ഇംഗ്ലണ്ട് സ്കോർ 100 കടത്തി. പിന്നാലെ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന പോപ്പിനെ മുഹമ്മദ് സിറാജ് വിക്കറ്റിനു മുന്നില്‍ കുടുക്കി.
എന്നാല്‍ പിന്നീട് ക്രീസില്‍ ഒന്നിച്ച റൂട്ട് - ബ്രൂക്ക് സഖ്യം മത്സരം ഇംഗ്ലണ്ടിന് അനുകൂലമാക്കി. നാലാം വിക്കറ്റില്‍ ഇരുവരും 195 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെ ഇംഗ്ലണ്ട് മത്സരത്തില്‍ മുൻതൂക്കം നേടിയിരുന്നു. ബ്രൂക്കായിരുന്നു കൂടുതല്‍ അപകടകാരി. 91 പന്തില്‍ സെഞ്ചുറി നേടിയ ബ്രൂക്ക് 98 പന്തില്‍ നിന്ന് രണ്ട് സിക്സും 14 ഫോറുമടക്കം 111 റണ്‍സെടുത്താണ് പുറത്തായത്.
അതിനിടെ 35-ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ ബ്രൂക്കിനെ ബൗണ്ടറി ലൈനിനരികില്‍ മുഹമ്മദ് സിറാജ് വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. വ്യക്തിഗത സ്കോർ 19-ല്‍ നില്‍ക്കുമ്ബോഴായിരുന്നു സിറാജിന്റെ പിഴവ്. പിന്നീട് 92 റണ്‍സ് കൂടി നേടിയ ശേഷമാണ് ബ്രൂക്ക് മടങ്ങിയത്. ആകാശ് ദീപിന്റെ പന്തില്‍ സിറാജ് തന്നെയാണ് പിന്നീട് ബ്രൂക്കിനെ പിടികൂടിയത്.
പിന്നാലെ ജോ റൂട്ട് സെഞ്ചുറി തികച്ചു. താരത്തിന്റെ 39-ാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 152 പന്തില്‍ നിന്ന് 12 ബൗണ്ടറിയടക്കം 105 റണ്‍സെടുത്ത റൂട്ടിനെ മടക്കി പ്രസിദ്ധ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. ഇതിനിടെ ജേക്കബ് ബെത്തെല്‍ (5) പ്രസിദ്ധിന്റെ പന്തില്‍ വമ്ബൻ ഷോട്ടിന് ശ്രമിച്ച് പുറത്തായിരുന്നു.
Social Plugin