●
ദില്ലി: ജമ്മുകശ്മീരിലെ ഓപ്പറേഷൻ മഹാദേവില്‍ നിർണായക വിവരങ്ങള്‍ നല്‍കിയത് ആട്ടിടയന്മാരെന്ന് സേനാവൃത്തങ്ങള്‍. ഭീകരർ ഉപയോഗിച്ചിരുന്ന അള്‍ട്രാസെറ്റുകളിലെ സിഗ്നലുകള്‍ ചോർത്തിയത് വഴിത്തിരിവായെന്നും കൃത്യമായ നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത് എന്നും സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരൻ സുലൈമാൻ പാക്ക് സേനയിലെ മുൻ കമാൻഡോ ആണെന്നും സൈന്യം അറിയിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരൻ എന്ന് സൈന്യം ചൂണ്ടിക്കാട്ടുന്ന സുലൈമാൻ ഷായാണ് കൊല്ലപ്പെട്ടത്. 2024 ഒക്ടോബറില്‍ നടന്ന സോനാമാർഗ് ടണല്‍ ആക്രമണത്തിന് പിന്നിലുണ്ടായിരുന്ന ജിബ്രാൻ എന്ന ഭീകരനും കൊല്ലപ്പെട്ടു. ഹംസ അഫ്‌ഗാനി എന്നയാളാണ് കൊല്ലപ്പെട്ട മൂന്നാമൻ. ഒരു എം4 കാർബിൻ റൈഫിളും രണ്ട് എകെ റൈഫിളുകളും വെടിയുണ്ടകളും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി.
കഴിഞ്ഞ 14 ദിവസമായി ഈ മേഖല കേന്ദ്രീകരിച്ച് സൈന്യം നിരീക്ഷണം നടത്തിയിരുന്നു. ഭീകരർ ഉപയോഗിച്ചിരുന്ന അള്‍ട്രാ സെറ്റുകളിലെ സിഗ്നലുകള്‍ ചോർത്തിയത് വഴിത്തിരിവായി. ഉള്‍വനത്തിലേക്ക് നീങ്ങിയ ഭീകരർ മറ്റൊരു ആക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യുകയായിരുന്നു എന്നാണ് വിവരം. കൊല്ലപ്പെട്ട ഭീകരൻ സുലൈമാൻ നേരത്തെ പാക്ക് സേനയിലെ കമാൻഡോയായിരുന്നു.
ഭീകരർക്കായി ശ്രീനഗറിലെ ദാര മേഖലയില്‍ വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപമുള്ള ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ സേന ഹർവാനിലെ മുള്‍നാർ പ്രദേശത്ത് തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരച്ചില്‍ നടത്തുന്നതിനിടെ ദൂരെ നിന്ന് രണ്ട് റൗണ്ട് വെടിയൊച്ചകള്‍ കേട്ടതോടെയാണ് ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയത്.
ഏപ്രില്‍ 22 ന് നടന്ന രാജ്യം നടുങ്ങിയ ഭീകരാക്രമണത്തില്‍ 26 പേരാണ് കൊല്ലപ്പെട്ടത്. വിനോദസഞ്ചാരികളായി പഹല്‍ഗാമിലേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരെ പിടികൂടാൻ സാധിക്കാത്തതില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് ഈ സംഭവം.
Social Plugin