BREAKING NEWS

6/recent/ticker-posts

കരിവെള്ളൂരിൽ കുറുക്കന്റെ വിളയാട്ടം: 3 പേർക്കു കടിയേറ്റു

കരിവെള്ളൂർ : സ്കൂൾ വിദ്യാർഥിയടക്കം 3 പേർക്കും ഏഴ് വളർത്തുപശുക്കൾക്കും ഒരുപോത്തിനും തെരുവുനായയ്ക്കും കുറുക്കന്റെ കടിയേറ്റു. ഇന്നലെ രാവിലെ മുതൽ വടശ്ശേരി, സ്വാമിമുക്ക്, പെരളം എന്നിവിടങ്ങളിലാണ് കുറുക്കൻ ഭീതി പടർത്തിയത്. രാവിലെ 8.45ന് കൂട്ടുകാരിയുടെ വീട്ടിൽ സ്‌കൂൾ ബസ് കാത്തുനിൽക്കുമ്പോഴാണ് വടശ്ശേരിയിലെ എ.വി.ദിയയുടെ (11) കാലിൽ കുറുക്കൻ കടിച്ചത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ വീട്ടുകാർ കുറുക്കനെ ഓടിക്കുകയായിരുന്നു. ഏറ്റുകുടുക്ക എയുപി സ്കൂൾ വിദ്യാർഥിയാണ്. 9 മണിക്ക് വയലിലേക്ക് പോകുമ്പോഴാണ് സ്വാമിമുക്ക് നാർക്കലിലെ എം.കാർത്യായനിക്കു (65) കടിയേറ്റത്ത്. കാർത്യായനി പരിയാരം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. പെരളം എവി നഗറിൽ പുളുക്കു രാഘവന് (70) ഇന്നലെ രാത്രി 9 മണിയോടെ തൊഴുത്തിൽ പശുവിനെ നോക്കാൻ ചെന്നാപ്പോഴാണു കുറുക്കന്റെ കടിയേറ്റത്. 
രാവിലെ 10 മണിയോടെ പെരളത്തെ കെ.ടി.കമലാക്ഷിയുടെ പശുവിന് കടിയേറ്റു. സമീപത്തെ പി.ഗോവിന്ദൻ്റെ രണ്ട് പശുക്കളെയും കടിച്ചു. വീട്ടുകാർ ബഹളം വച്ചതിനെത്തുടർന്ന് കുറുക്കൻ ഓടിപ്പോയി. തുടർന്ന് കോട്ടക്കുന്നിലെ കെ.ജാനകിയുടെ പശുവിനും കടിയേറ്റു. വൈകിട്ട് 3.15ന് പെരളം ഭഗവതി ക്ഷേത്രത്തിന് സമീപം ടി.രാജീവൻ്റെ പശുവിനെയും കുറുക്കൻ കടിച്ചു. പെരളത്തെ പി.ഗിരിജയുടെ പശുവിനു തൊഴുത്തിൽ നിന്നാണ് കടിയേറ്റത്. പി.അച്ചുതന്റെ പശുക്കിടാവിനും കടിയേറ്റു. വൈക്കത്ത് ദാമോദരൻ്റെ പോത്തിന് വയലിൽ നിന്നാണ് കടിയേറ്റത്. പശുക്കളുടെ മുഖത്താണ് കടിയേറ്റത്. ഇതിനാൽ വാക്സീൻ ഫലപ്രദമാകാൻ കൂടുതൽ സമയമെടുക്കും. കരിവെള്ളൂർ മൃഗാശുപത്രിയിൽനിന്ന് ഡോ.ഗായത്രി പ്രതാപിന്റെ നേതൃത്വത്തിൽ പശുക്കൾക്ക് പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവയ്‌പ് നടത്തി. പെരളം അമ്പലമൈതാനത്തിനു സമീപം ഒരു തെരുവുനായയ്ക്കും കടിയേറ്റു.