● ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ മൂന്നു മാസം പിന്നിടുമ്പോൾ, തങ്ങൾക്ക് കനത്ത നഷ്ടം സംഭവിച്ചതായി സമ്മതിച്ച് പാക്കിസ്ഥാൻ. 150 സൈനികരടക്കം അൻപതിലേറെ പേർക്ക് ജീവൻ നഷ്‌ടപ്പെട്ടതായി പാക് അധികൃതർ പറയുന്നു. ബോളാരി വ്യോമ താവളം ഇന്ത്യ ആക്രമിച്ചപ്പോൾ, സ്ക്വാഡ്രൻ ലീഡർ ഉസ്മാൻ യൂസഫ് കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
മേയ് 7-ന് നടന്ന ഓപ്പറേഷൻ സിന്ദൂറിൽ, പാക്കിസ്ഥാൻ-പാക്ക് അധീന കാശ്മീർ എന്നിവിടങ്ങളിലെ ഒമ്പത് ഭീകര ക്യാമ്പുകളിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയിരുന്നു. ഏപ്രിൽ 22-ന് ജമ്മു കാശ്‌മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു പ്രത്യാക്രമണം. റെസിസ്റ്റൻസ് ഫ്രണ്ട് എന്ന ലഷ്‌കർ-ഇ-തൊയ്ബയുടെ ഒരു വിഭാഗമാണ് ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്.
ഇന്ത്യയുടെ സൈനിക നടപടിയിൽ നൂർ ഖാൻ, സർഗോധ, ജേക്കബാബാദ്, ബൊളാരി, ഷോർകോട്ട് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങൾ ലക്ഷ്യമിട്ടു. ഓപ്പറേഷൻ സിന്ദൂറിനിടെ നൂർ ഖാൻ വ്യോമതാവളത്തിൽ അമേരിക്കൻ സാങ്കേതിക വിദഗ്ധർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.
ഓഗസ്റ്റ് 14-ന് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഓപ്പറേഷൻ സിന്ദൂറിൽ കൊല്ലപ്പെട്ട സൈനികർക്ക് മരണാനന്തര ബഹുമതികൾ സമ്മാനിച്ചു. സ്ക്വാഡ്രൺ ലീഡർ ഉസ്മാൻ യൂസഫ്, ഹവൽദാർ മുഹമ്മദ് നവീദ്, നായിക് വഖാർ ഖാലിദ്, ലാൻസ് നായിക് ദിലാവർ ഖാൻ എന്നിവർക്ക് തംഘ-ഇ-ബസലത്ത് ബഹുമതിയും, നായിക് അബ്‌ദുൾ റഹ്‌മാൻ, ലാൻസ് നായിക് ഇക്രമുള്ള, സിപോയ് അദീൽ അക്ബർ എന്നിവർക്ക് തംഘ-ഇ-ജുറാത്ത് ബഹുമതിയും മരണാനന്തരം നൽകി.
ഇന്ത്യയുടെ ഭാഗത്ത് നിന്ന്, ഓപ്പറേഷൻ സിന്ദൂർ വഴി നൂറിലധികം തീവ്രവാദികളെ വധിക്കുകയും പ്രധാന ഭീകര കേന്ദ്രങ്ങൾ നശിപ്പിക്കുകയും ചെയ്‌തതായി നേരത്തെ അറിയിച്ചിരുന്നു. പാക്കിസ്ഥാൻ്റെ ഈ സമ്മതം, ഓപ്പറേഷൻ സിന്ദൂറിന്റെ ഫലപ്രാപ്‌തിയിലേക്കും ഇന്ത്യയുടെ പ്രതിരോധ ശേഷിയിലേക്കും വെളിച്ചം വീശുന്നു.
Related tags: Latest News, Operation Sindoor
Social Plugin